വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് പത്ത് എംപിമാര്‍ മാത്രം സംഭാവന നല്‍കി:- മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട്ടിലെ ചൂരല്‍മല - മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവന നല്‍കിയത് സംസ്ഥാനത്തെ പത്ത് എംപിമാര്‍ മാത്രം. നിയമസഭയില്‍ പിടിഎ റഹീം ഉന്നയിച്ച ചോദ്യത്തിന് നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംഭാവന നല്‍കാത്തവരുടെ പട്ടികയില്‍ വയനാട് എംപി പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടുന്നു, കോണ്‍ഗ്രസില്‍ നിന്ന് വടകര എംപി ഷാഫി പറമ്പില്‍ മാത്രം ഫണ്ട് നല്‍കിയതായി റിപ്പോർട്ടുണ്ട്. അദ്ദേഹം ₹25 ലക്ഷം സംഭാവനയായി നല്‍കിയപ്പോൾ, യുഡിഎഫ് എംപിയായ എന്‍.കെ. പ്രേമചന്ദ്രന്‍ ₹10 ലക്ഷം, നോമിനേറ്റഡ് എംപി പി.ടി. ഉഷ ₹5 ലക്ഷം സംഭാവനയായി നൽകി. എല്‍ഡിഎഫ് എംപിമാരായ ജോണ്‍ ബ്രിട്ടാസ് ₹1 കോടി, പി.പി. സുനീര്‍, കെ. രാധാകൃഷ്ണന്‍, ഡോ. വി. ശിവദാസന്‍, എ.എ. റഹീം, ജോസ് കെ. മാണി, സന്തോഷ് കുമാര്‍ പി എന്നിവർ ₹25 ലക്ഷം വീതം സംഭാവനയായി നല്‍കി. വയനാട് പുനരധിവാസത്തിനായി സാലറി ചലഞ്ച് ഇനത്തില്‍ ₹231.20 കോടി മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് ലഭിച്ചതായും നിയമസഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള എംപിമാരുടെ സംഭാവന സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പാര്‍ലമെന്ററി കാര്യവകുപ്പില്‍ നിന്നും ശേഖരിക്കുകയാണെന്ന് മറുപടിയില്‍ മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു